Thursday 19 June, 2008

യുണൈറ്റ്ഡ് അറബ് എമിറേറ്റ്സില്‍ ഇത് ഈന്തപ്പഴക്കാലം..

ഗെറ്റ്.... സെറ്റ്...... ഗോ..... കുമാരേട്ടന്‍........

കുമാരേട്ടന്‍ ഞങ്ങളുടെ നാട്ടുകാര്‍കെല്ലാം പ്രിയപ്പെട്ടവനാണ്‌......

നാട്ടിലെ എല്ലാ വീട്ടിലേയും എല്ലാ വിശേഷങ്ങള്‍ക്കും കുമാരേട്ടന്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു ഘടകമാണ്. കല്ല്യാണ വീടുകളില്‍ ഹാള്‍ ബുക്ക് ചെയ്യുന്നതിനു മുമ്പെ തന്നെ കുമാരേട്ടനെ ബുക്ക് ചെയ്തിരിക്കും. "കുമാരോ.... കല്ല്യാണക്കാര്യമൊക്കെ അറിഞ്ഞില്ലെ... വ്വിടെ ണ്ടാവണം..... അത്രയും മതി പിന്നെ കല്യാണം കഴിഞ്ഞ് പന്തല്‍ അഴിച്ച് പോകുന്നവരെ കുമാരേട്ടന്‍ അവിടെയുണ്ടാവും.

കൂലി ചോദിക്കരുത്, കൊടുക്കരുത്, വാങ്ങരുത്, ഇതാണ്‌ കുമാരന്റെ പോളിസി. കെട്ട്യോള്‍ക്കും കുട്ട്യോള്‍ക്കും എന്തെങ്കിലും വാങ്ങി കൊടുക്കെടാ എന്നു പറഞ്ഞ് എന്തെങ്കിലും കൊടുത്താല്‍ മാത്രം വാങ്ങും. രണ്ടാളുടെ പണി കുമാരേട്ടന്‍ ഒറ്റക്കു ചെയ്യും. അതില്‍ യാതൊരു കള്ളത്തരവും ഇല്ല.അതു കൊണ്ടു തന്നെ കുമാരേട്ടന്‍ എപ്പോഴും
ബിസിയായിരിക്കും.

ഓണക്കാലമായതോടെയാണ്‌ കുമാരേട്ടനെ തീരെ കിട്ടാതായത്. സ്ഥിരമായുള്ള തിരക്കു കൂടാതെ നാട്ടിലെ ഓണാഘോഷ കമ്മിറ്റി വക കാര്യപരിപാടികള്‍ പൊടിപൊടിക്കുന്നു. അവിടെ ഒന്നെത്തി നോക്കീല്ലെങ്കില്‍ മോശമല്ലെ... സമീപ ദിക്കുകളില്‍ നിന്നുള്ള മല്‍സരാര്‍ഥികളില്‍ നിന്നും സ്വന്തം നാട്ടിലെ കുട്ടികളെ ജയിപ്പിക്കുക എന്നതാണ്‌ കുമാരേട്ടന്റെ "മോട്ടൊ".
അതിന്റെ ജയ് വിളികളും "ചിയര്‍ ഡാന്‍സും" ആര്‍പ്പുവിളികളുമായി നിന്നപ്പൊഴാണ്‌ ആരൊ കുമാരേട്ടനെ എരി കേറ്റിയത്‌. "അല്ല കുമാരാ നീയെന്താ ഒരിനങ്ങളിലും മല്‍സരിക്കാത്തെ...."
ആഗ്രഹമില്ലാത്തതു കൊണ്ടല്ല കുമാരേട്ടന്‍ മല്‍സരിക്കാത്തത്. ആരെങ്കിലും ഒന്ന് ക്ഷണിക്കണ്ടെ... അത് മാത്രമല്ല തന്നെ പോലുള്ള സീനിയേഴ്സിനു മല്‍സരിക്കാന്‍ പറ്റിയ ഇനവും വേണമല്ലൊ.. പക്ഷെ ഇത്തവണ അത് നടക്കാനുള്ള സാധ്യത കാണുന്നുണ്ട്. സമയം തെറ്റിയെത്തിയ വര്‍ഷകാലം നിറച്ചിട്ട പഞ്ചായത്ത് കുളത്തില്‍ നീന്തല്‍ മല്‍സരം നടത്താന്‍ കമ്മറ്റി തീരുമാനിച്ചിരിക്കുന്നു. ഒന്ന്‌ മല്‍സരിക്കാന്‍ കുമാരേട്ടന്റെയും മനസ്സ് വെമ്പി. പക്ഷെ വിളിക്കാത്തിടത്ത്‌ ഉണ്ണാന്‍ പോകുന്നതെങ്ങനെ? അങ്ങനെ ആലോചിച്ച് നിന്നപ്പൊഴാണ്‌ ഈ ചോദ്യം.

നടാടെ നടക്കുന്ന മല്‍സരം ആയതിനാലൊ, കുമാരേട്ടന്‍ പങ്കെടുക്കുന്നതിനാലോ എന്നറിയില്ല, നീന്തല്‍ മല്‍സരം കാണാന്‍ പതിവില്‍ കൂടുതല്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു. അതില്‍ നല്ലൊരു പങ്കു പെണ്ണുങ്ങളും....കുമാരേട്ടന്‍ നല്ല ത്രില്ലില്‍ തന്നെ മല്‍സരത്തിന്‌ അര മണിക്കൂര്‍ മുമ്പെ വെള്ളത്തില്‍ "വാം അപ്പ്" തുടങ്ങി. പ്രോല്‍സാഹനം കൊടുത്ത് കൊണ്ട് നാട്ടിലെ കുട്ടികള്‍ കുമാരേട്ടനു ജയ് വിളികളുമായി കരയിലൂടെ നടന്നു. കുട്ടികളുടെ ജയ് വിളികള്‍ക്കൊപ്പം കുമാരേട്ടന്റെ ഹരം കൂടി വന്നു. പ്രാക്റ്റീസ് സെഷന്‍ കണ്ടിട്ട് തന്നെ നീന്തല്‍ കപ്പ് കുമാരന്‍ തന്നെയെന്ന് പെണ്ണുങ്ങള്‍ അടക്കം പറയുന്നുണ്ടായിരുന്നു. സ്റ്റാര്‍ട്ട് പറയാന്‍ സമയമായിട്ടും കയറിവരാതെ കുമാരന്‍ വാം അപ്പു തുടര്‍ന്നു. പിന്നെ ആരൊക്കെയൊ കൂടി "മല്‍സരത്തീന്ന് നിന്നെഒഴിവാക്കും" എന്നു പറഞപ്പോഴാണ്‍ കുമാരന്‍ പതുക്കെ സ്റ്റാര്‍ട്ടിങ്ങ് പോയിന്റിലേക്ക് കയറി വന്നത്. എന്നിട്ടും വെള്ളത്തില്‍ ചാടാനുള്ള അക്ഷമ കാണിക്കുന്നുണ്ടായിരുന്നു.
ഒടുവില്‍, മല്‍സരാര്‍ഥികളെല്ലാം തയാറയി.
റഫറി അച്ചായന്‍ തന്റെ കൊമ്പന്‍ മീശയും പിരിച്ച് എല്ല്ലാവരേയും ഒന്നു നോക്കി.
ഓക്കെ റെഡി....... എല്ലാവരും നീന്തലിന്ന് തയ്യാറായി നിരന്നു നിന്നു.
ഗെറ്റ്..... സെറ്റ്......ഗോ....... പറഞ്ഞതും എല്ലാരും വെള്ളത്തിലേക്കു കുതിച്ചു ചാടി..... കുളത്തിലെ വെള്ളം തിരമാല പോലെ പൊങ്ങി അലച്ചു. നിമിഷനേരം കൊണ്ട് നീന്തല്ക്കാര്‍ മുന്നോട്ട് കുതിച്ചിരുന്നു. കുമാരേട്ടന്‍ എവിടെ......എല്ലാരും കുമാരേട്ടനെ എറ്റവും മുമ്പിലെ നിരയില്‍ നോക്കി. കാണുന്നില്ല.

വാം അപ്പിന്റെ തളര്‍ച്ചയില്‍ കുളത്തിലേക്ക് എടുത്തു ചാടിയകുമാരേട്ടന്‍ കുറെ പണിപ്പെട്ടാണ്‌ തിരികെ പൊങ്ങി വന്നത്!!. അപ്പോഴേക്കും മറ്റുള്ളവര്‍ തിരികെ എത്താറായിട്ടുണ്ടായിരുന്നു..... ഒരു മുങ്ങല്‍ കൂടി മുങ്ങിയ കുമാരേട്ടന്‍ പിന്നെ ഏതു വഴിയാണ് കുളത്തില്‍ നിന്നും പുറത്ത് കടന്നതെന്ന് മാത്രം ആര്‍ക്കും അറിയില്ല.......